മൂല്യം —-സ്‌നേഹം , അഭിമാനം
ഉപമൂല്യം —ഭഹുമാനം
ഒരു വിദ്യാലയത്തിൽ പത്താം ക്ലാസ് മലയാളം സെക്കന്റ് പേപ്പറിൽ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടി കൊടുത്ത ഒരു ചോദ്യമായിരുന്നു . നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട പ്രഗത്ഭനായ ഒരു വ്യക്തിയെ കുറിച്ചും , അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കുറയാതെ ഒരു ഉപന്യാസം തയ്യാറാക്കുക .
കുട്ടികൾ പരസ്പരം നോക്കി —- സംശയങ്ങൾ ഉയർന്നു .
മദർ തെരേസയെ കുറിച്ച് മതിയോ —- സച്ചിനെ കുറിച്ച് എഴുതിയാൽ കുഴപ്പം ഉണ്ടോ ?
എല്ലാവരും എഴുതി തുടങ്ങി പീരീഡ് അവസാനിച്ചപ്പോൾ പേപ്പറും വാങ്ങി ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി . വെറുതേ ഒന്ന് ഓടിച്ചു നോക്കി . നല്ല ഭംഗിയായി തന്നെ എല്ലാവരും വെച്ച് കാച്ചിയിട്ടുണ്ട് . ഒന്നാനായി വായിച്ചു ഗ്രേഡ് ഇട്ടു തുടങ്ങി .ആഹാ വായിച്ചു ചിരിക്കാനും ചിന്തിക്കാനും ഉണ്ട് . മമ്മുട്ടി , വിജയ് , മദർ തെരേസ , മുരുഗൻ , കാട്ടാകട , ധോണി , സച്ചിൻ , മഞ്ജു വേരിയർ , അബ്ദുൽ കലാം അങ്ങിനെ നീണ്ട നിര തന്നെയുണ്ട് .
അടുത്ത വായിക്കാൻ നോക്കിയ ടീച്ചർ ഒന്ന് ഞെട്ടി . നരേന്ദ്രന്റെ പേപ്പറാണ് . പത്തു ബിയിലെ കുട്ടിയാണ് .കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങൾ .
ദി ഗ്രേറ്റ് ആര്ടിസ്റ് കല്യാണിക്കുട്ടി ( എന്റെ ‘അമ്മ )
ഒട്ടേറെ കൗതുകത്തോടെയാണ് ടീച്ചർ വായന തുടർന്നത് .കാരണം നരേന്ദ്രന്റെ ‘അമ്മ കല്യാണിയെ അവർക്കു നന്നായി അറിയാം .
അവന്റെ അച്ഛന്റെ മരണ ശേഷം കുട്ടികളെ വളർത്താൻ തൊഴിലുറപ്പു പണിക്കു പോയും മറ്റുള്ള വീട്ടുകളിൽ അടുക്കള പണി ചെയ്‌തും കഴിയുന്ന കല്യാണി എങ്ങിനെ ഗ്രേറ്റ് ആർട്ടിസ്ററ് ആകും ? ഇവനിതു എന്താണ് എഴുതി വെച്ചിരിക്കുന്നത് ? വീണ്ടും ആ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു .
ഈ ലോകത്തു ഏറ്റവും വലിയ ഗായിക എന്റെ അമ്മയാണ് . ആരുടെ പാട്ടു കേട്ടാണോ ഒരാൾ കരച്ചാൽ നിറുത്തുന്നത് സന്തോഷത്തോടെ ഉറങ്ങുന്നത് അത് സ്വന്തം അമ്മയുടെ താരാട്ടാണ് .ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞും കേൾക്കുന്ന സംഗീതം സ്വരവും , താളവും ,രാഗവും ഒന്നുമില്ലെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന അമ്മയുടെ താരാട്ടാണ് .എന്റെ അനുജത്തിയെ ഉറക്കാൻ വേണ്ടി എന്റെ അമ്മയുടെ താരാട്ടിനോളം മാധുര്യമേറിയ ഒരു സ്വരം ഈ ഭൂമിയിൽ വേറെ കേട്ടിട്ടില്ല . എന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഗായിക.
ഞാൻ കണ്ട ഏറ്റവും മികച്ച കഥാകാരിയും എന്റെ അമ്മയാണ് .അന്തിയോളം പണിയെടുത്തു റേഷൻ കടയിൽ നിന്ന് അരിയും വാങ്ങി വന്ന് , ഉണങ്ങാത്ത വിറകു ഊതി – ഊതി കത്തിച്ചു കഞ്ഞി ആക്കുമ്പോൾ ഞാനും ഏട്ടനും അമ്മക്കൊപ്പം ഇരിക്കുന്നുണ്ടാകും .അടുത്തു തഴ പായയിൽ അനുജത്തിയെ കിടത്തിട്ടുണ്ടാവും .അപ്പോൾ ‘അമ്മ പറഞ്ഞു തന്നൂട്ടുള്ള മികച്ച കഥകൾ ഇതുവരെ ഞാൻ എങ്ങും വായിച്ചിട്ടില്ല.
എന്റെ അമ്മയാണ് ഏറ്റവും വലിയ ശില്പിയും .ഗോതമ്പ് പൊടി കുഴച്ചു അവ ഉരുളകളാക്കി സ്റ്റീൽ പാത്രം കമഴ്ത്തി വെച്ച് അതിന്റെ മുകളിൽ ഗോതമ്പ് ഉരുളകൾ വെച്ച് സ്റ്റീൽ ഗ്ലാസ് കൊണ്ട് ചപ്പാത്തി പരത്തുന്ന അമ്മയുടെ കഴിവ് —-
അതെ ഗോതമ്പ് പൊടി കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി കലത്തിന്റെ മുകളിൽ ഒരു തുണി ചുറ്റി കെട്ടി ആ കൊഴുക്കട്ട വെച്ച് പുഴുങ്ങി എടുക്കുന്നത് അതെ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വിദഗ്ധയായ ശില്പി .
എന്റെ അമ്മയാണ് ഏറ്റവും വലിയ അഭിനേത്രി .മിഴികൾ നിറയുമ്പോഴും ആധാരത്തിൽ പുഞ്ചിരി പ്രകാശിക്കുന്ന അമ്മയോളം മികച്ച നടി ഞാൻ വേറെ കണ്ടിട്ടില്ല .
പട്ടിണി കിടന്നു മുണ്ടും മുറുക്കിയുടുത്തു മക്കളെ ഊട്ടി കുഞ്ഞുങ്ങൾ ഉറക്കമായാൽ കലത്തിൽ കോരി വെച്ച കിണറ്റു വെള്ളം കുടിച്ചു വിശപ്പടക്കുന്ന എന്റെ അമ്മയോളം ത്യാഗശീലയായ ഒരാളെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല .
അതെ ഏറെ അഭിമാനത്തോടെ അതിലേറെ സന്തോഷത്തോടെ പറയട്ടെ —“ എന്റെ ‘അമ്മ കല്യാണികുട്ടിയാണ് ഞാൻ കണ്ട ഏറ്റവും വലിയ ആര്ടിസ്റ് . ദി റിയൽ ഹീറോയിൻ .”
കുഞ്ചിലെ അച്ചനെ നഷ്ട്ടപെട്ടുവെങ്കിലും അതറിയിക്കാതെ വളർത്തിയ എൻറെ അമ്മയെ മറന്നൊരു ജീവിതം എനിക്കില്ല . ഇനിയൊരുജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ മകനായി , ഏട്ടന്റെ അനുജനായി , അനുജത്തിയുടെ കുഞ്ഞേട്ടനായി ആ കൊച്ചു വീട്ടിൽ തന്നെ എനിക്ക് ജനിക്കണം .
കല്യാണം കഴിഞ്ഞു പതിനെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത ആ ടീച്ചർ വയറ്റിൽ കൈ വെച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു .
“ നരേന്ദ്രാ —- ഈ വയറ്റിൽ നീ പിറന്നില്ലല്ലോ ?. നിന്നെ പോലെ ഒരു മകന് ജന്മം കൊടുക്കുന്നതിനോളം പുണ്യം മറ്റെന്തുണ്ട് ? അടുത്ത ജന്മത്തെങ്കിലും നീ എനിക്ക് മകനായി പിറക്കണം . കുറച്ചു നേരം കണ്ണീരോടെ ഇരുന്നു പോയി . അവന്റെ അക്ഷരങ്ങൾക്ക് ഗ്രേഡ് ഇടാനുള്ള യോഗ്യത എനിക്കില്ല . കാരണം അവനെഴുതിയതു ജീവിതമമാണ് . സ്വന്തം രക്തം ചാലിച്ചെഴുതിയ ജീവിതം .
ഗുണപാഠം ———
സുഹൃത്തുക്കളെ ഇന്ന് നമ്മൾ മക്കളെങ്കിൽ നാളെ രക്ഷിതാക്കൾ ആവും .അത് കൊണ്ട് നാം എന്ന ശിൽപ്പം മെനഞ്ഞ ആ ഗ്രേറ്റ് ആര്ടിസ്റ്മാരായ നമ്മുടെ മാതാപിതാക്കളെ ഒരിക്കലും മറക്കരുത് .അവരുടെ അവസാന ശ്വാസം വരെ അവരെ നെഞ്ചോടു ചേർത്ത് വെക്കണം .
വായിച്ച ഹൃദയ സ്പർശിയായ ഒരു ലേഖനം പങ്കു വെക്കുന്നു .
സായിറാം .
ശാന്ത ഹരിഹരൻ ..